Movies
അമേരിക്കയിലും കാനഡയിലും റിക്കാര്‍ഡ് കളക്ഷന്‍ നേടി ബാഹുബലി ദി എപ്പിക്. സൂപ്പര്‍താരം പ്രഭാസ്, റാണ ദഗുബതി, അനുഷ്ക ഷെട്ടി, സത്യരാജ്, രമ്യ കൃഷ്ണന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ഈ മാഗ്നം ഓപസ് വലിയ ആവേശമാണു പ്രേക്ഷകരില്‍ സൃഷ്ടിച്ചത്. ബോക്സ് ഓഫീസിലെ റിക്കാര്‍ഡ് നേട്ടം, 'ബാഹുബലി' നിത്യഹരിതമാണെന്നും പ്രേക്ഷകര്‍ ഇപ്പോഴും ബിഗ് സ്ക്രീനില്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നതിന്റെ തെളിവായിരുന്നു ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും ചേര്‍ന്നുള്ള പുതിയ റിലീസ്.
ബാഹുബലി, ബാഹുബലി 2 എന്നീ രണ്ട് സിനിമകള്‍ സംയോജിപ്പിച്ച് ഒറ്റ സിനിമയാക്കി മാറ്റിയ മാഗ്നം ഓപസ് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ, സവിശേഷമായ പുനര്‍-റിലീസ് രീതിയായിരുന്നു. കൂടാതെ, ഇതുവരെ കാണാത്ത സീനുകളും ഉള്‍പ്പെടുത്തി. മികച്ച ദൃശ്യവിരുന്നു നല്കുന്നതില് ബാഹുബലി ചിത്രങ്ങള്‍ പ്രേക്ഷകമനസില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് എന്നതിന്റെ തെളിവുകൂടിയായിരുന്നു രണ്ടു ചിത്രങ്ങള്‍ ചേര്‍ത്തുള്ള പുതിയ റിലീസിനു ലഭിച്ച സ്വീകരണം.
വെങ്കി ബോക്സ് ഓഫീസിന്റെ കണക്കനുസരിച്ച്, ബാഹുബലി-ദി എപ്പിക് വടക്കേ അമേരിക്കന്‍ ബോക്സ് ഓഫീസില്‍ 8.26 കോടി രൂപ നേടി. മേഖലയില്‍ ഇന്ത്യന്‍ റീ-റിലീസ് ചിത്രത്തിനു ലഭിക്കുന്ന എക്കാലത്തെയും റിക്കാര്‍ഡ് കളക്ഷനാണിത്. അമേരിക്കയില്‍നിന്നാണ് കൂടുതല്‍ കളക്ഷന്‍ നേടിയത്.
ഇന്ത്യയിൽ
ഇന്ത്യയില്‍ ബാഹുബലി ദി എപ്പിക് ബോക്സ് ഓഫീസ് കുതിപ്പ് ഏതാണ്ട് അവസാനിച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം, 20 ദിവസത്തിനുള്ളില്‍ 33.48 കോടിയിലേറെ രൂപയുടെ വരുമാനം നേടിയിട്ടുണ്ട്. ജിഎസ്ടി കണക്കുകള്‍ പ്രകാരം, മൊത്തം കളക്ഷന്‍ 39.5 കോടി രൂപ. (നേരിയ വ്യത്യാസങ്ങള്‍ വരാം).
Movies
ലോകസിനിമയിലെ ഇതിഹാസതാരങ്ങളായ രജനികാന്തും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു! ലോകമെമ്പാടുമുള്ള ആരാധകരും ചലച്ചിത്രലോകവും ആകാംഷയോടെയാണ് ആ പ്രഖ്യാപനം ഏറ്റെടുത്തത്. ചിത്രത്തിന്റെ സംവിധായകന് ആരാകുമെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്.
രജനികാന്തിന്റെ അവസാനം പുറത്തിറങ്ങിയ കൂലി എന്ന ചിത്രത്തിന്റെ സംവിധായകന് ലോകേഷ് കനകരാജിന്റെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടത്. പിന്നീട്, പലരുടെയും പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഹിറ്റ് സംവിധായകന് സുന്ദര്‍ സി-യിലേക്കു പ്രോജക്ട് എത്തുകയായിരുന്നു. വാര്‍ത്ത പ്രചരിച്ചതോടെ, ആരാധകരും ആഘോഷത്തിലായി.
എന്നാല്‍, പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെ ചിത്രത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്ത ആരാധകരെ ഞെട്ടിക്കുന്നതായി. സുന്ദര്‍ പ്രോജക്ടില്‍നിന്നു പിന്മാറി! സംവിധായകന്റെ ഭാര്യയും സൂപ്പര്‍താരവുമായ ഖുഷ്ബു ആണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഔദ്യോഗികമായി പങ്കുവച്ചത്. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ഖുഷ്ബു പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പിന്നീട്, സുന്ദര്‍ സി തന്നെ നേരിട്ട് എത്തുകയും പിന്മാറുന്ന തീരുമാനം തന്നെ നേരിട്ട് അറിയിക്കുകയുമായിരുന്നു.
ഹൃദയവേദനയോടെ
'ഹൃദയവേദനയോടെയാണ് ഞാന്‍ ചില പ്രധാന കാര്യങ്ങള്‍ നിങ്ങളുമായി പങ്കിടുന്നത്. അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങള്‍ കാരണം, അഭിമാനകരമായ പ്രോജക്റ്റ് തലൈവര്‍ 173ല്‍നിന്ന് പിന്മാറാന് ഞാന്‍ തീരുമാനിച്ചു. അത് എന്ന സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു' സുന്ദര്‍ സി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'ജീവിതത്തില്‍, സ്വപ്നങ്ങളില്‍നിന്നു വ്യതിചലിച്ചാലും, നമുക്കു വേണ്ടി ഒരുക്കിയ പാത പിന്തുടരേണ്ടതുണ്ട്. ഈ രണ്ട് ഐക്കണുകളുമായുള്ള എന്റെ ബന്ധം വളരെ പഴക്കമുള്ളതാണ്. അവര്‍ എക്കാലവും എന്റെ പ്രിയപ്പെട്ട താരങ്ങളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങള്‍ പങ്കിട്ട നിമിഷങ്ങള്‍ ഞാന്‍ എന്നെന്നേക്കുമായി വിലമതിക്കും. അവര്‍ എന്നെ വിലമതിക്കാനാവാത്ത പാഠങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ മുന്നോട്ട് പോകുമ്പോള്‍ അവരുടെ പ്രചോദനവും അറിവും തേടുന്നത് തുടരും... എന്റെ ആത്മാര്‍ഥമായ ക്ഷമാപണം സ്വീകരിക്കുക...' സുന്ദര്‍ സി കൂട്ടിച്ചേര്‍ത്തു.
'നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്കും മനസിലാക്കലിനും നന്ദി. അത് എനിക്ക് ഒരു ലോകം പോലെയാണ്. നിങ്ങളോടൊപ്പമുള്ള കൂടുതല്‍ ഓര്‍മകള്‍ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...' എന്നു പറഞ്ഞാണ് സുന്ദര്‍ സി കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേസമയം, പ്രോജക്ടിനെക്കുറിച്ചു സൂപ്പർ താരങ്ങളുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളാണ് പിൻമാറ്റത്തിനു കാരണമെന്നാണ് അഭ്യൂഹം പരക്കുന്നത്.
കൂലി എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പു തന്നെ രജനികാന്തും കമലും തങ്ങള്‍ ഒന്നിച്ചുള്ള പ്രോജക്ടിനെക്കുറിച്ചു തുറന്നുപറഞ്ഞിരുന്നു. മണിരത്നത്തിന്റെ തഗ് ലൈഫിലാണ് കമല്‍ അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ പുതിയ സിനിമയുടെ തിരക്കുകളിലുമാണ്.
ചിത്രം ആരു സംവിധാനം ചെയ്യുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.